Thursday, August 8, 2013


സംസ്ഥാനപുന:സംഘടന
ഭാഷയുടെ അടിസ്ഥാനത്തില്‍ 1956 നവംബര്‍ ഒന്നിന് വിശാല ആന്ധ്രപ്രദേശ് നിലവില്‍ വന്നത് തെലങ്കാന മേഖലയിലെ ജനങ്ങളുടെ വികാരം പൂര്‍ണമായും അവഗണിച്ചായിരുന്നു എന്നു പറയുന്നു. ഇങ്ങനെ സ്വതന്ത്രഭാരതത്തിലെ പല സംസ്ഥാനങ്ങളുടെ രൂപീകരണത്തിലും വിവിധരൂപങ്ങളില്‍ പരാതികള്‍ നിലനിന്നിരുന്നു. ബംഗാളില്‍ ഗൂര്‍ഖാലാന്‍ഡ്, ബോഡോലാന്‍ഡ്, എന്നീ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയും മഹാരാഷ്ട്രയില്‍ വിദര്‍ഭ സംസ്ഥാനത്തിനു വേണ്ടിയും മധ്യപ്രദേശിലെയും യു.പിയിലെയും ഏതാനും പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള ബുന്ദേല്‍ഖണ്ഡിനും വേണ്ടിയും പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ആന്ധ്രയില്‍തന്നെ റായലസീമ, തീരദേശ ആന്ധ്ര എന്നിങ്ങനെ വീണ്ടും വിഭജനം ആവശ്യപ്പെടും . ഇതിന്റെ കാരണങ്ങളിലേക്കും ഇതിനൊരു പരിഹാരവും കണ്ടെത്താന്‍ ശ്രമ്ക്കുകയാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. ഒരു ദേശീയ പ്രശ്നത്തില്‍ ഇടപെടുക എന്നുള്ളത് നമ്മുടെ കടമയാണ് അല്ലെങ്കില്‍ കര്‍ത്തവ്യമാണ് എന്ന് മനസ്സിലാക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
അച്ഛനും അമ്മയും കുട്ടികളും ചേര്‍ന്നതാണ് കുടംബം. മനുഷ്യനുമാത്രം അവകാശപ്പെട്ട ഒരു ജീവിതാവസ്ഥയാണിത്. കുഞ്ഞുങ്ങളുടെ ജനനവും വളച്ചയും വികാസവുമെല്ലാം കുടുംബത്തെ അടിസ്ഥാനമാക്കിയാണ്. കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ കുടുംബം നിര്‍ണായകപങ്കുവഹിക്കുന്നു . അമ്മയുടെ താരാട്ടുപാട്ട്കേട്ടുറങ്ങുന്ന കുഞ്ഞിന്റെഉള്ളില്‍ അതിന്റെ താളവും ഭാവവും രാഗവുമെല്ലാം വേരുറയ്ക്കുന്നു. മാതാപിതാക്കളുടെ കരുതലും സമൂഹത്തിന്റെ പിന്തുണയും കൊണ്ട് അവര്‍ ജീവിതത്തിലേയ്ക്ക്പിച്ചവയ്ക്കുന്നു. കുട്ടികളുടെ കുസൃതികള്‍ മനസുനിറഞ്ഞാസ്വദിക്കുന്ന മാതാപിതാക്കള്‍ തെറ്റുകള്‍ കാണുമ്പോള്‍ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു . കുടംബനാഥന്മാര്‍ സാമ്പത്തികകാര്യങ്ങള്‍ നോക്കുന്നു. മിക്കവാറും കുടുംബങ്ങളെ അഭിവൃദ്ധിയിലേക്കു നയിക്കുന്നത് ഇവരുടെ അദ്ധ്വാനം തന്നെ. കൂട്ടുകുടുംബ വ്യവസ്ഥ കേരളീയ സാമൂഹിക ജീവിത്തിന്റെ ഒളിമങ്ങാത്ത ഗൃഹാതുരസ്മരണകളായി പഴമക്കാരുടെ മനസ്സില്‍ഇന്നും നിലനില്‍ക്കുന്നു .മുത്തശ്ശനും മുത്തശ്ശിയും മക്കളും മരുമക്കളും ചെറുമക്കളുമെല്ലാം ഒരുമിച്ച് ഒരു കൂരയ്കുള്ളില്‍ കഴിയുന്നു .പരസ്പരസ്നേഹവും കരുതലും ഇവിടെ കാണുന്നു. പ്രതികുല അവസ്ഥകള്‍ തരണംചെയ്യാന്‍ കുടുംബത്തിലെ പ്രായമാവരുടെ അനഭവസമ്പത്ത് സഹായകമാകുന്നു പുതിയ തലമുറയ്ക്ക് ഇതുമനസ്സിലാക്കാന്‍ കഴിയുക ഒരുപക്ഷെ സിനിമകളില്‍മാത്രമായിരിക്കും.അണുകുടുംബങ്ങളാണ് ഇന്നത്തെ കുടുംബസംവിധാനം .ഭാര്യയും ഭര്‍ത്താവും ഒന്നോ രണ്ടോ കുട്ടികളും .ഭാര്യയോ ഭര്‍ത്താവോ അല്ലെങ്കില്‍ രണ്ടുപേരുമോ ജോലിക്കാര്‍ ,കുട്ടികളാകട്ടെ പഠനം അല്ലെങ്കില്‍ ജോലികാര്യങ്ങളില്‍ വ്യാപൃതരായിരിക്കും .രാവിലെ വീട്ടില്‍നിന്ന്പുറപ്പെട്ട് തിരിച്ച് വൈകിട്ട് വീട്ടിലെത്തുന്ന മാതാപിതാക്കള്‍ വീട്ടുകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു കൂട്ടികളാകട്ടെ പഠനവും ട്യൂഷനും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ഒരുനേരമാകും . ഇതാണ് അണുകുടുംബത്തിലെ ജീവിതത്തിന്റെ ഒരു രീതി.
കൂട്ടുകുടുംബസമ്പ്രദായവും സംസ്ഥാനപുന:സംഘടനയും തമ്മില്‍ എന്താണ് ബന്ധം എന്നു ചോദിക്കാം.കൂട്ടുകുടുംബത്തിലെ കാരണവരെ സംസ്ഥാന മന്ത്രിസഭയായും കൂട്ടുകുടുംബത്തിലെ ഓരോ അംഗങ്ങളെയും ഇന്നത്തെ ഒരോ കുടുംബമായും കണക്കാക്കാവുന്നതാണ്. മുന്‍കാലങ്ങളില്‍ കാരണവരും കൂട്ടുകുടുംബത്തിലെ മറ്റംഗങ്ങളും തമ്മില്‍ ഒരു അകലം പാലിച്ചിരുന്നതിനാല്‍ ഭയ ഭക്തി ബഹുമാനത്തോടെയാണ് കുടുംബ ബന്ധങ്ങള്‍ നിലനിന്നിരുന്നത്. ഇതേ കാഴ്ചപ്പാട് തന്നെയായിരുന്നു സമൂഹത്തിനു മന്ത്രമാരോടും മന്ത്രിസഭയോടും മന്ത്രിമാരോടുമുണ്ടായിരുന്നത്. എന്നാല്‍ കൂട്ടുകുടുംബ സംമ്പ്രദായത്തില്‍നിന്ന് അണുകുടുംബ സംമ്പ്രദായത്തിലേക്ക് മാറിയപ്പോള്‍ സമത്വം എന്ന ഭാവം കൈവന്നു. കാരണവന്മാരുടെ മുമ്പില്‍ ഓച്ഛാനിച്ചു നിന്നിരുന്നവര്‍ അല്ലെങ്കില്‍ ഭരണകര്‍ത്താക്കളുടെ മുമ്പില്‍ ഓച്ഛാനിച്ചു നിന്നിരുന്നവര്‍ ഇന്ന് മേലാളന്മാര്‍ ആയി. സാമൂഹ്യ വ്യവസ്ഥിതി മാറി. എല്ലാവരും സമന്മാരാണ് എന്ന ചിന്താഗതി സമൂഹ മനസ്സിന് വന്നുകഴിഞ്ഞു. അവകാശങ്ങളെക്കുറിച്ചുള്ള ബോധം എല്ലാവരിലും ഉണ്ടായി.
ഇന്നിന്റെ ആവശ്യം ഭരണകൂടവും ഭരണകര്‍ത്താക്കളും ഓരോരുത്തരുടെയും സമീപത്തേക്ക് എത്രമാത്രം അടുത്തു വരുന്നു എന്നുള്ളതാണ്. കാരണവരെ ചെന്നുകാണുവാന്‍ ഇന്നത്തെ തലമുറക്ക് സമയമില്ല, പിന്നെയോ കാരണവര്‍ വേണമെങ്കില്‍ ഇങ്ങോട്ട് വന്ന് കാണട്ടെ എന്ന ചിന്താഗതിയാണ് പുതിയ തലമുറയ്ക്കുള്ളത്. അതായത് ഭരണകൂടവും ഭരണകര്‍ത്താക്കളും തങ്ങളുടെ അടുത്തേക്ക് വരട്ടെ എന്ന ചിന്താഗതിയാണ് ഇന്നത്തെ ചെറുപ്പക്കാര്‍ക്കുള്ളത്. അതിനനുസൃതമായി നമ്മുടെ നേതൃത്വവും വളര്‍ന്നു. ഭരണം താഴെ തട്ടിലേക്ക് എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ സംവിധാനമാണ് ത്രിതല പഞ്ചായത്തുകളുടെ രൂപീകരണം. എന്നാല്‍ അതുകൊണ്ടൊന്നും തൃപ്തികരമായ രീതിയില്‍ ഭരണം താഴെതട്ടില്‍ എത്തിയില്ല എന്നുള്ളതാണ് വാസ്തവം. അതുകൊണ്ടുതന്നെയാണ് സംസ്ഥാന രൂപീകരണത്തനുവേണ്ടി പലരും മുറവിളി കൂട്ടുന്നത്. ത്രതലപഞ്ചായത്ത് സംവിധാനത്തിലൂടെ വികേന്ദ്രീകരണം ഉണ്ടായെങ്കിലും പ്രധാനപ്പെട്ട പലവകുപ്പുകളും ഇപ്പോഴും സംസ്ഥാന മന്ത്രിമാര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതായത് ഭരണം താഴെതട്ടിലെത്തിയില്ല എന്നു ചുരുക്കം. ഇപ്പോഴും മന്ത്രിമാര്‍ രാജാക്കന്മാരെപ്പോലെ സാധാരണക്കാരില്‍നിന്നും അകലം പാലിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.പഴയകാല രാജഭരണത്തിനു തുല്ല്യമായ ഭരണമാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടക്കുന്നത്. ഇങ്ങനെയുള്ള രാജ-പ്രജ ബന്ധം ഇല്ലാതാകുകയാണ് വേണ്ടത്. ഇതുകൊണ്ടുള്ള ദോഷങ്ങള്‍ എന്തൊക്കെയെന്ന് കേരളത്തെ ഉദാഹരണമാക്കി നമുക്ക് ഓരോന്നായി പരിശോധിക്കാം.
  1. സാംസ്കാരിക വകുപ്പ്: മലബാര്‍ മേഖലയിലുള്ള തെയ്യംപോലുള്ള കലാരൂപങ്ങള്‍ക്കും പരമ്പരാഗത കലാരൂപങ്ങള്‍ക്കും സംരക്ഷണം കിട്ടണമെങ്കില്‍ മലബാര്‍ മേഖലയില്‍ നിന്നുള്ള ഒരു മന്ത്രി ആവശ്യമാണ്. തെക്കന്‍മേഖലയില്‍നിന്നൊരു മന്ത്രി വന്നാല്‍ വടക്കന്‍ മേഖല അവഗണിക്കപ്പെടും, നേരെമറിച്ച് വടക്കന്‍മേഖലയില്‍നിന്നൊരു മന്ത്രി വന്നാല്‍ തെക്കന്‍ മേഖല അവഗണിക്കപ്പെടും. ഇത് സാംസ്കാരിക വകുപ്പിന്റെ പ്രശ്നം.
  2. ഗതാഗതവകുപ്പ്: മലമ്പ്രദേശങ്ങള്‍ കൂടുതലുള്ള വടക്കന്‍ മേഖലയിലെ ഗതാഗതരീതിക്ക് പ്രത്യേക പാക്കേജ് തന്നെ ആവശ്യമാണ്. ഇപ്പോഴും വീട്ടിലെത്തിപ്പെടുവാന്‍ ജീപ്പിനെ ആശ്രയിക്കുന്നവരാണ് പലരും. പ്രാദേശികമായ അറിവുള്ളവര്‍ തന്നെ ഗതാഗതവകുപ്പ് കൈകാര്യം ചെയ്യേണ്ടത് വടക്കന്‍ മേഖലയുടെ ആവശ്യമാണ്. ട്രെയിന്‍ സൗകര്യം കൂടുതലുള്ള തെക്കന്‍ മേഖലയില്‍ അതിനു യോജിച്ച പാക്കേജാണ് വേണ്ടത് .
  3. കൃഷി വകുപ്പ്: കൃഷിവകുപ്പ് നല്കുന്ന ആനുകൂല്യങ്ങള്‍ നിരവധിയാണ്. യഥാര്‍ത്ഥ കര്‍ഷകര്‍ കൊള്ളയടിക്കപ്പടാതിരക്കപ്പെടണമെങ്കില്‍ അതാതു മേഖലയില്‍നിന്നുതന്നെ കൃഷിമന്ത്രി ആവശ്യമാണ്. റബ്ബര്‍ കര്‍ഷകര്‍ കൂടുതലുള്ള പ്രദേശത്തേക്ക് നെല്ലുല്പാദകര്‍ക്കുള്ള ഫണ്ട് (പണം) അനുവദിച്ചാല്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നുള്ളതിനു സംശയമില്ലല്ലോ?. കൃഷി അറിഞ്ഞ് ഫണ്ട് വിനിയോഗിക്കുന്നതിന് പ്രാദേശികമായ അറിവ് ആവശ്യമാണ്.
  4. വിദ്യാഭ്യാസ വകുപ്പ്: തെക്കന്‍ മേഖലയില്‍ കൂടുതല്‍ കുട്ടികളും സ്കൂള്‍തലവിദ്യാഭ്യാസം അണ്‍എയ്ഡഡ് സ്കൂളുകളില്‍ പൂര്‍ത്തിയാക്കുന്നു. എന്നാല്‍ വടക്കന്‍ മേഖലയില്‍ കൂടുതല്‍ കുട്ടികളും സ്കൂള്‍തലവിദ്യാഭ്യാസം ഗവണ്‍മെന്റ്/എയ്ഡഡ് സ്കൂളുകളില്‍ പൂര്‍ത്തിയാക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനും അതിനനുസരിച്ച ക്രമീകരണമാണ് വേണ്ടത്.
  5. പട്ടികജാതി പട്ടികവര്‍ഗവികസന വകുപ്പ്: സ്വാതന്ത്ര്യ ലബ്ദിക്കുശേഷം ഓരോവര്‍ഷവും കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടും പഴികേള്‍ക്കുന്ന ഒരു വകുപ്പാണ് പട്ടികജാതി പട്ടികവികസന വകുപ്പ്: ഇതിനു കാരണം വിവിധ പ്രദേശങ്ങളില്‍ പലഊരുകള്‍, അല്ലെങ്കില്‍ വിഭാഗങ്ങളായി പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്‍ ചിതറികിടക്കുന്നു എന്നതുതന്നെ. ഈ വര്‍ഷവും പട്ടിണി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതിനു കാരണമായി പല വ്യാഖ്യാനങ്ങളും ഉണ്ടാകുകയും ചെയ്തു. പ്രാദേശികമായ ഒരു ഭരണകൂടത്തിന് ഈ വക കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാമെന്നു തോന്നുന്നു.
  6. ആരോഗ്യ വകുപ്പ്: ഒരു പകര്‍ച്ചവ്യാധി, ദുരന്തം , അപകടം എന്നിവ ഉണ്ടാകുമ്പോള്‍ ആരോഗ്യവകുപ്പിന്റെ ഏകോപനം അത്യന്താപേക്ഷിതമാണ്. ജനങ്ങളെ അടുത്തറിയാവുന്ന ജനപ്രതിനിധികള്‍തന്നെ ഏറ്റവും അടുത്തുണ്ടാകുന്നതാണ് നല്ലത്.
  7. ജലസേചന വകുപ്പ്: പ്രദേശത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കി വേണം ജലസേചനവകുപ്പ് പ്രവര്‍ത്തിക്കേണ്ടത്. പ്രദേശത്തെ കാര്‍ഷികവിളകളെകുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തെകുറിച്ചും അറിവുള്ളവരായിരിക്കണം.
  8. വൈദ്യുതി വകുപ്പ്: ഈ വകുപ്പിനെ ഇപ്പോള്‍ തന്നെ വിഭജിക്കണമെന്ന് നിര്‍ദ്ദേശമുള്ളതാണ്.
  9. ഭക്ഷ്യ വകുപ്പ്: സംസ്ഥാനത്തെ ഗോഡൗണുകളില്‍ യയയയ്രിയും ഗോതമ്പും പുഴുവരിച്ചു പോകുന്ന കാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണല്ലൊ
(10) പൊതുമരാമത്തുവകുപ്പ്: പ്രാദേശികമായി റോഡുകളുടെ വികസനമുണ്ടാകണമെങ്കില്‍ പ്രാദേശിക കാഴ്ചപ്പാടുള്ളവര്‍തന്നെ വേണം.
(11) യുവജനക്ഷേമ വകുപ്പ്: കഴിവുള്ളവര്‍ക്ക് അവസരം കിട്ടുന്നില്ല.


മുകളില്‍ പറഞ്ഞതും പറയാത്തതുമായ ചില വകുപ്പുകള്‍ പ്രാദേശികമായി സന്തുലിതമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നില്ല എന്നുള്ളത് വാസ്തവമാണ്. കണ്ണൂരോ കാസര്‍കോടോ ഉള്ളവര്‍ പ്രാദേശികമായ ഒരു പ്രശ്ന പരിഹാരത്തിന് നാനൂറ് കിലോമീറ്ററോളം സഞ്ചരിച്ച് തലസ്ഥന നഗരമായ തിരുവനന്തപുരത്തെത്തേണ്ടിവരുന്നു. ദിവസങ്ങളോളം കെട്ടികിടന്ന് മന്ത്രിമാരെ കാണേണ്ടി വരുന്നു. ഇനി ഇങ്ങനെ മന്ത്രിയെ കണ്ടാല്‍ തന്നെ പ്രാദേശികമായ പ്രശ്നങ്ങള്‍ മന്ത്രിക്ക് മനസ്സിലായെന്നു വരില്ല. ഇങ്ങനെ ഓരോ വ്യക്തിയുടെയും അടുത്തേക്ക് വരേണ്ട ഭരണകൂടം അകലം പാലിക്കുമ്പോഴാണ് ഭരണത്തെയും ഭരണകൂടത്തെയും അടുത്തേക്കു വരുത്തുന്നതിനായി പുതിയ സംസ്ഥാനം എന്ന ആശയം രൂപം കൊള്ളുന്നത്. ഇതിന് പുതു തലമുറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വരും കാലങ്ങളില്‍ പുതിയ സംസ്ഥാനം എന്ന ആശയത്തെ ഒരു ഗവണ്മെന്റിനും എതിര്‍ക്കാനും കഴിയാതെ വരും .
പുതിയ സംസ്ഥാനം എന്ന ആശയം കേന്ദ്രഗവണ്മെന്റിന് ഒരിക്കലും അംഗീകരിക്കാനാകില്ല. കാരണം വളരെയേറെ സാമ്പത്തിക ചെലവ് വരും എന്നുള്ളതു തന്നെ. എന്നാല്‍ പത്ത് ലക്ഷം മുതല്‍ മുപ്പതുലക്ഷം വരെ മാത്രം ജനസംഖ്യയുള്ള അരുണാചല്‍പ്രദേശ്, ഗോവ, മണിപൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര (37 lakh) എന്നിവിടങ്ങളിലുള്ളവര്‍ സംസ്ഥാന പദവി അനുഭവിക്കുമ്പോള്‍ മൂന്നുകോടി മുതല്‍ പത്ത് കോടിവരെ ജനസംഖ്യയുമായി കേരളം മുതല്‍ ഉത്തര്‍പ്രദേശ് വരെയുള്ള വലിയ സംസ്ഥാനങ്ങള്‍ വീര്‍പ്പുമുട്ടി കഴിയുന്നു എന്നുള്ളത് വിരോധാഭാസമാണ്. ഭരണസംവിധാനം ഏതാനും പേരുടെ കൈകളിലൊതുക്കി, സാധാരണക്കാരനിലെത്താതെ അഴിമതിക്കവസരമൊരുക്കി സാധാരണക്കാരനെ നോക്കുകുത്തിയാക്കുന്ന ഒരു സംവിധാനമാണ് ഇന്ന് നിലവിലുള്ളത്. അപ്പോള്‍ മൂന്നുകോടി മുതല്‍ പത്ത് കോടിവരെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടാല്‍ അതിനെ വിഘടനവാദമായി കണ്ടുകൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കാതെ അതിന്റെ മെരിറ്റിലേക്കു് ശ്രദ്ധയൂന്നി പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണു വേണ്ടത്. ആന്ധ്രയില്‍ സംഭവിച്ചതുപോലെ ജനങ്ങളെ ഒരു സമര ഭൂമിയിലേക്ക് ഇറക്കിവിടാതെ ഭാവിയില്‍ ഇതിനൊരു പരിഹരം ഇപ്പോഴേ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ഈ സംസ്ഥാനവാദങ്ങള്‍ ഒരു കീറാമുട്ടിയായി തീരും എന്നതിനു സംശയമില്ല.
പരിഹാരം
ത്രിതലപഞ്ചായത്ത് സംവിധാനത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ അനാവശ്യമാണെന്നാണ് എന്റെ അഭിപ്രായം. അതിനാല്‍ ത്രിതലപഞ്ചായത്ത് സംവിധാനത്തില്‍നിന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍ ഒഴിവാക്കുക. എന്നിട്ട് സംസ്ഥാനത്തെ സാമൂഹ്യപരമായും, സാംസ്കാരികപരമായും, ഭൂമിശാസ്ത്രപരമായും , ജനസംഖ്യ ഒരുകോടിയില്‍ കവിയാത്തതുമായ വിധത്തില്‍ വിഭജിക്കുക. അതിനെ state panchayath എന്നു നാമകരണം ചെയ്യുക. ഓരോ അസംബ്ലി നിയോജക മണ്ഡലത്തെയും രണ്ടായി വിഭജിച്ച് സ്റ്റേറ്റ് പഞ്ചായത്തിലേക്കുള്ള മെമ്പര്‍മാരുടെ എണ്ണം നിശ്വയിക്കുക. അതായത് ഒരു സ്റ്റേറ്റ് പഞ്ചായത്തില്‍ നാല്പത് അസംബ്ലി നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നു എങ്കില്‍ അവിടെ എണ്‍പത് സ്റ്റേറ്റ് പഞ്ചായത്ത് മെമ്പര്‍മാര്‍ വേണം. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കയ്യടക്കിവച്ചിരിക്കുന്ന ധനകാര്യം, ആഭ്യന്തരം, റവന്യു, വനം എന്നീ വകുപ്പുകളൊഴികെ എല്ലാ വകുപ്പുകളും സ്റ്റേറ്റ് പഞ്ചായത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ വിട്ടുനല്കണം. പത്ത് ലക്ഷം മുതല്‍ മുപ്പതുലക്ഷം വരെ മാത്രം ജനസംഖ്യയുള്ള അരുണാചല്‍പ്രദേശ്, ഗോവ, മണിപൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെ സാംസ്കാരിക വകുപ്പ്:, ഗതാഗതവകുപ്പ്, കൃഷി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്:, പട്ടികജാതി പട്ടികവികസന വകുപ്പ്, ആരോഗ്യ വകുപ്പ്:, ജവസേചന വകുപ്പ്:, വൈദ്യുതി വകുപ്പ്:, ഭക്ഷ്യ വകുപ്പ്: , എക്സൈസ് വകുപ്പ്, സ്പോര്‍ട്സ് വകുപ്പ്, പൊതുമരാമത്തുവകുപ്പ്: ഇത്യാദി വകുപ്പുകള്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ സ്റ്റേറ്റ് പഞ്ചായത്തുകളെ അനുവദിക്കണം. വകുപ്പുകളുടെ വിഭജനം വിദഗ്ദരുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുക.
ബ്ലോക്കുപഞ്ചായത്തുകള്‍ ഇല്ലാതാകുന്നതോടെ അതിനു വേണ്ടിയിരുന്ന ചെലവ് സ്റ്റേറ്റ് പഞ്ചായത്തിന്റെ ചിലവിലേക്ക് മാറ്റി വകകൊള്ളിക്കാവുന്നതാണ്. അതുമൂലം കേന്ദ്ര ഗവണ്മെന്റിനോ സംസ്ഥാന ഗവണ്‍മെന്റിനോ അധിക ബാധ്യത ഉണ്ടാകുന്നില്ല. സ്റ്റേറ്റ് പഞ്ചായത്തിന്റെ രൂപീകരണത്തോടെ നൂറു ശതമാനവും സംസ്ഥാനപദവി ലഭിച്ചില്ലങ്കിലും തൊണ്ണൂറു ശതമാനം സംസ്ഥാനപദവി ലഭിച്ചതുപോലെയാകും. ഇന്നത്തെ ത്രിതല പഞ്ചായത്ത് സംവിധാനം ഫലവത്താകണമെങ്കില്‍ സ്റ്റേറ്റ് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്ന ആശയമാണ് നടപ്പിലാക്കേണ്ടത്. ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങളില്‍ സ്റ്റേറ്റ് പഞ്ചായത്ത് സംവിധാനം വേണ്ട എന്നു വച്ചേക്കുക.
ഉദാഹരണമായി കേരളസംസ്ഥാനം തന്നെ പഠനവിധേയമാക്കാം. കേരളത്തെ മൂന്ന് സ്റ്റേറ്റ് പഞ്ചായത്ത്കളാക്കണമെന്നാണ് എന്റെ അഭിപ്രായം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുത്തി മലബാര്‍ സ്റ്റേറ്റ് പഞ്ചായത്തും, തൃശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം,ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുത്തി കൊച്ചി സ്റ്റേറ്റ് പഞ്ചായത്തും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ഉള്‍പ്പെടുത്തി തിരുവിതാംകൂര്‍ സ്റ്റേറ്റ് പഞ്ചായത്തും, രൂപീകരിക്കുക. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം പോലെ തന്നെയായിരിക്കണം സംസ്ഥാനവും സംസ്ഥന പഞ്ചായത്തും തമ്മിലുള്ള ബന്ധം. സംസ്ഥാനമന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പിനു പകരം മാനവവിഭവശേഷി വികസന വകുപ്പ് വേണമെങ്കില്‍ രൂപീകരിക്കാവുന്നതാണ്. ഭാഷാപരമായ വൈരം ഇല്ലാതാകുന്നതിന് കായിക കലാ രംഗങ്ങളില്‍ പ്രാദേശികമായ സഹകരണം സാധ്യമാക്കാന്‍ മേല്പറഞ്ഞ രീതിയിലുള്ള സംസ്ഥന പഞ്ചായത്തുരൂപീകരണം കൊണ്ടു സാധ്യമാകും.
ഇതേരീതിയില്‍ ഭരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന പഞ്ചായത്തുകള്‍ രൂപീകരിച്ച് സ്വതന്ത്ര സംസ്ഥാനം എന്ന അവകാശവാദത്തെ മറികടക്കാവുന്നതാണ്. മാത്രമല്ല സ്വതന്ത്രങ്ങളായ സംസ്ഥാനങ്ങളെക്കാള്‍ ഐക്യവും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നത് സംസ്ഥാന പഞ്ചായത്തുകള്‍ എന്ന ആശയമാണെന്നു തോന്നുന്നു. പക്ഷേ നിയമ ഭേദഗതി ചെയ്യുമ്പോള്‍ അധികാരം പൂര്‍ണ്ണമായും സംസ്ഥാന പഞ്ചായത്തുകള്‍ക്ക് മാറുന്നവിധത്തിലുള്ള ഭേദഗതികള്‍ വരുത്തിയിരിക്കണം.
ഇങ്ങനെ രൂപീകരിക്കുന്ന സംസ്ഥാന പഞ്ചായത്തുകളുടെ ആസ്ഥാനം ഭൂമിശാസ്ത്രപരമായി അതാത് സംസ്ഥാന പഞ്ചായത്തുകളുടെ ഏകദേശം മധ്യഭാഗത്തായിരിക്കണം. യാത്രാസൗകര്യമുള്ളിടത്തും ആയിരിക്കണം. അവികസിത പ്രദേശമായാല്‍ നന്നായിരിക്കും. മത, ജാതി, വര്‍ണ്ണ, വര്‍ഗ, ഭാഷ വ്യത്യാസമില്ലാതെ അല്ലെങ്കില്‍ അതിനതീതമായി ഇന്ത്യയിലെ ഒരുകോടി ജനങ്ങള്‍ക്ക് ഒരു സംസ്ഥാനം എന്ന ആശയമാണ് ഉയര്‍ന്നു വരേണ്ടത്. അങ്ങനെ ഏകദേശം 120-140 (നൂറ്റി ഇരുപതിനും നൂറ്റി നാല്പതിനമിടയില്‍ ) സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ അതേ അധികാരങ്ങളും പദവിയുമുള്ള മേല്പറഞ്ഞവിധത്തിലുള്ള സംസ്ഥാന പഞ്ചായത്തുകള്‍ രൂപം കൊള്ളുകയാണ് വേണ്ടത്. 1947- കളില്‍ ഭഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിന് തികച്ചും നീതീകരണമുണ്ടായിരുന്നു. നിരക്ഷരരായിരുന്ന, അന്ധവിശ്വാസം കൊടികുത്തിവാണിരുന്ന, സാമ്പത്തിക ഉച്ച നീചത്വം നിലനിന്നിരുന്ന, ബ്രാഫ്മണമേധാവിത്വം നിലനിന്നിരുന്ന, ഹിന്ദു-മുസ്ലീം ലഹളകള്‍ നടന്നിരുന്ന 1947 കാലഘട്ടത്തില്‍ ഭഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനു മാത്രമേ അംഗീകാരം കിട്ടുമായിരുന്നുള്ളുഅല്ലെങ്കില്‍ സാധ്യമാകുമായിരുന്നുള്ളു. എന്നാല്‍ 2013 -ല്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് അറുപത്തഞ്ച് വര്‍ഷത്തിനു ശേഷം നാം സാമൂഹ്യമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും വളര്‍ന്നു എന്നുള്ളതിനു സംശയമില്ല. ഇന്നത്തെ സമൂഹത്തിനാവശ്യം ഭാഷയുടെയും മതത്തിന്റെയും മതില്‍ കെട്ടുകള്‍ ഭേദിച്ച് വളരുക എന്നുള്ളതാണ്. അതിനുള്ള അവസരം ഉണ്ടാക്കികൊടുക്കേണ്ടത് ഗവണ്മെന്റിന്റെ കടമയാണ്. ഇന്നത്തെ യുവതലമുറ 1980-1990 കാലഘട്ടത്തില്‍ അതായത് ശസ്ത്രം അതിവേഗം പുരോഗതി പ്രാപിച്ച കാലഘട്ടത്തില്‍ ജനിച്ചവരാണ് എന്ന് ഓര്‍ക്കുക. അവരോട് ചോദിച്ചാല്‍ അവര്‍ പറയും facebook-ല്‍ , twitter-ല്‍ അംഗത്വം ഉള്ളവരുടെ എണ്ണമനുസരിച്ച് സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന്.
ഇറ്റലി, സ്പെയിന്‍, പോര്‍ട്ടുഗല്‍ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപെടുത്തുവാന്‍മാത്രം നമ്മള്‍ വളര്‍ന്നു കഴിഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ നിന്നുകൊണ്ട് അവര്‍ എങ്ങനെ വളര്‍ന്നു എന്നുള്ളത് നാം പഠിക്കേണ്ടതാണ്. നമ്മുടെ ഒരു സംസ്ഥാനത്തിലെ മാത്രം ജനസംഖ്യ ഉള്ള യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ വളര്‍ന്നത് ജനാധിപത്യബോധം ഉള്‍ക്കൊണ്ടുകൊണ്ട് അച്ചടക്കം പാലിച്ചുകൊണ്ടുതന്നെയാണെന്ന് നമുക്കു കാണാവുന്നതാണ്. അതുപോലെ നമുക്കും വളരണമെങ്കില്‍ സ്വാതന്ത്ര്യം, അച്ചടക്കം, പരിശ്രമം എന്നിവ കൂടിയേതീരു. അതിലേക്ക് ഇന്ത്യയിലെ ഓരോ ഒരുകോടി ജനങ്ങള്‍ക്കും ഒരു സംസ്ഥാനം അല്ലെങ്കില്‍ സംസ്ഥാന പഞ്ചായത്ത് എന്ന ആശയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുമ്പിലും ഞാന്‍ അവതരിപ്പിക്കുന്നു..നടപ്പിലാക്കാന്‍ സാധ്യമല്ലാത്ത സ്വതന്ത്ര സംസ്ഥാനം എന്ന വാദത്തെക്കാള്‍ നല്ലത് നടപ്പിലാക്കാവുന്ന സംസ്ഥാന പഞ്ചായത്ത് എന്ന ആശയമല്ലേ?.
ജയിംസ് ഫിലിപ്പ് , കളപ്പുരയില്‍